കേളകം: ഇടതു ബുദ്ധിജീവികളേയും പരിസ്ഥിതിവാദികളേയും മറയാക്കി സിപിഎം നടത്തുന്ന രാഷ്ട്രീയ തട്ടിപ്പുകൾക്കെതിരെ പ്രതികരണവുമായി കോൺഗ്രസും യുഡിഎഫും രംഗത്ത്. ഇടതുപക്ഷ പരിസ്ഥിതിവാദികളെ കൊണ്ട് മരം നടീച്ചും ചെടി നട്ടും പരിപാടി സംഘടിപ്പിച്ച് ജനകീയ പ്രശ്നങ്ങളിൽ നിന്ന് തലയൂരുകയും ജനകീയ താൽപര്യങ്ങൾക്ക് വിരുദ്ധമായ സർക്കാർ നിലപാടുകളും പദ്ധതികളും അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഒളിച്ചുകളിക്കെതിരെയാണ് യുഡിഎഫ് ഇന്ന് പ്രത്യക്ഷ പ്രതികരണവുമായി രംഗത്തിറങ്ങുന്നത്. ഇടതുപക്ഷ ബുദ്ധിജീവികളേയും പരിസ്ഥിതി പ്രവർത്തകരേയും ഇറക്കി ഇന്ന് പരിസ്ഥിതിക സാംസ്കാരിക പഠന പരിപാടിയെന്ന പേരിൽ വളഞ്ഞവഴിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നടത്തിയ നീക്കത്തിനെതിരെയാണ് യുഡിഎഫ് കടുവാ പുലി തിരച്ചിൽ നടത്തം സംഘടിപ്പിക്കുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ വനംവകപ്പ് നടത്തുന്ന ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തിൻ്റെ അതിർത്തികളിൽ വരുന്ന കേളകം പഞ്ചായത്തിലെയും കൊട്ടിയൂർ പഞ്ചായത്തിലേയും ജനവാസ കേന്ദ്രങ്ങളിൽ പുലിക്കൂട്ടവും കടുവകളും രാജവെമ്പാലകളും വിലസുന്നത് തടയാൻ നടപടി സ്വീകരിക്കാതെ ഇടത് പരിസ്ഥിതിവാദികളെ അണിനിരത്തി പൂമ്പാറ്റ പഠന വേഷം കെട്ട് സംഘടിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് കോൺഗ്രസ് വിമർശിക്കുന്നു. ഒരാഴ്ചയായി കേളകം പഞ്ചായത്തിലുളള പൊയ്യ മല, വെണ്ടേക്കുംചാൽ കരിയം കാപ്പ്, രാമച്ചി മേഖലകളിൽ കടുവാ പുലിസാന്നിധ്യം ഭീകരമായ നിലയിലേക്ക് മാറി ജനജീവിതത്തിന് ഭീഷണിയായിട്ട്. കൊട്ടിയൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന പൊയ്യ മലയിൽ വന്യ ജീവി ഒരു പോത്തിനെ തൊഴുത്തിൽ നിന്ന് പിടിച്ചു കൊണ്ടുപോയി കൊന്നു തിന്നു. പോത്തിൻ്റെ വലിപ്പവും മാംസം തിന്ന രീതിയും കണക്കാക്കിയാൽ കടുവയാണ് പോത്തിനെ പിടിച്ചതെന്ന് ആർക്കും ബോധ്യപ്പെടും.എന്നാൽ കുറ്റം കുറച്ചു കൂടി ചെറിയ ജീവിയായ പുലിയുടെ തലയിൽ കെട്ടിവച്ച കഥയാണ് പിന്നെ അവതരിപ്പിച്ചത്. ആ കഥ വച്ച് പുലിയെ പിടിക്കാനെന്ന പേരിൽ ഒരു കൂടും സ്ഥാപിച്ച്, ക്യാമറയും വച്ച് വനം വകുപ്പ് പ്രദേശത്തെത്തിയ കടുവയെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. കടുവയ്ക്ക് കയറാൻ പറ്റാത്ത കൂടാണ് പൊയ്യ മലയിൽ വച്ചിട്ടുള്ളതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ വനം വകുപ്പ് പിടിക്കാൻ മടിക്കുന്ന കടുവ വെണ്ടേക്കുംചാലിലെ കർഷകൻ്റെ പശു ഫാമിന് സമീപം പ്രത്യക്ഷപ്പെട്ടതോടെ വനം വകുപ്പിൻ്റെ കള്ളക്കളി പൊളിഞ്ഞു. ഇത് മറയ്ക്കാൻ വേണ്ടിയാണ് പെട്ടെന്ന് ഇടതു പരിസ്ഥിതിവാദികളെ അണിനിരത്തി പാലുകാച്ചിയിലേക്ക് പൂമ്പാറ്റ പഠന തിരഞ്ഞെടുപ്പ് പ്രചരണവുമായി പഞ്ചായത്ത് ഭരണകക്ഷിയും വനം രംഗത്ത് വന്നത്. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റാൻ സിപിഎം ഉപയോഗിക്കുന്ന ഈ കപട ബുദ്ധിജീവിതന്ത്രം തുടർന്നാൽ നാട് കാടാകുന്ന കാലം വിദൂരമല്ലെന്നും കർഷകർ സകലതും ഉപേക്ഷിച്ച് കുടിയിറങ്ങുന്നത് വർധിക്കുമെന്നും കോൺഗ്രസ് പറയുന്നു. സിപിഎമ്മിൻ്റെയും ഇടത് ബുദ്ധിജീവി, കപട പരിസ്ഥിതിവാദികളുടെയും വനംവകുപ്പിൻ്റെയും സംയുക്ത വേഷം കെട്ടലുകളെ തുറന്നു കാണിക്കുകയും അവർ നടപ്പിലാക്കുന്ന കർഷക വിരുദ്ധ - ജന വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പ്രതികരണവും പ്രതിഷേധവുമായാണ് കടുവ പുലി തിരച്ചിൽ നടത്തം സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, കെപിസിസി അംഗം ലിസി ജോസഫ്, ഡിസിസി അംഗം വർഗീസ് ജോസഫ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയ് വേളുഴേയ്ക്കൽ എന്നിവർ പറഞ്ഞു. വനം വകുപ്പ് ഒരുക്കുന്ന ബഫർ സോൺ കെണി കേളകം പഞ്ചായത്തിലെ കൃഷിയിടങ്ങളിലേക്ക് ആനയിച്ചുകൊണ്ടുവരാനും അതുവഴി ചീങ്കണ്ണി പുഴയും സമീപപ്രദേശങ്ങളും വനംവകുപ്പിന് അടിയറ വയ്ക്കാനും കേളകം പഞ്ചായത്ത് പ്രസിഡൻ്റും ഭരണകക്ഷിയായ സിപിഎമ്മും പലവിധ തരികിടകളും നടത്തി ജനത്തെയും കർഷകരേയും കഴിഞ്ഞ 10 വർഷമായി പറ്റിക്കുകയാണ്. കർഷകരെ ഒറ്റിക്കൊടുക്കുന്നതിനു വേണ്ടി പരിസ്ഥിതി പ്രവർത്തകരേയും ഇടത് ബുദ്ധിജീവികളേയും കൂട്ടി പലതരം കണ്ണിൽ പൊടിയിടൽ പരിപാടികളും തട്ടിക്കൂട്ടി നടത്തിവരികയാണ് പഞ്ചായത്ത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ധൈര്യമില്ലാത്ത സിപിഎം കുറേ അബദ്ധ ബുദ്ധിജീവികളെ കൂട്ടി ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും കർഷകരെയും തൊഴിലാളികളേയും വഞ്ചിച്ച് ഒരു വോട്ട് പിടിക്കാനും ലക്ഷ്യമിട്ടാണ് ഒരു
സസ്യ ശലഭ പഠന നടത്തവുമായി പാലുകാച്ചിയിലേക്ക് നടക്കുന്നത്. അതിന് ഒരു കിലോമീറ്ററിനപ്പുറം ജനവാസ കേന്ദ്രത്തിൽ കടുവയും പുലിയും വിലസാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും അവയെ തുരത്താൻ പോലും ഈ സിപിഎമ്മിനോ അവരുടെ ഭരണത്തിനോ അവർ സ്പോൺസർ ചെയ്യുന്ന വനം വകുപ്പിനോ കഴിഞ്ഞിട്ടില്ല. പുലിയെയും കടുവയേയും ജനവാസ കേന്ദ്രത്തിൽ നിന്ന് ഓടിച്ചു വിടാൻ പോലും കഴിവില്ലാത്ത ഭരണക്കാർ വഴിയെ പോകുന്ന പൂമ്പാറ്റയെ കാണാൻ പാലുകാച്ചിയിലേക്ക് ടൂർ നടത്തുകയാണ്. പുലിയും കടുവയും മനുഷ്യജീവന് ഭീഷണി ഉയർത്തി പൊയ്യ മലയിലും വെണ്ടേക്കും ചാലിലും വിലസുമ്പോൾ അതിൽ നിന്ന് ശ്രദ്ധ മാറ്റാൻ വനം വകുപ്പിൻ്റെ ഒത്താശയോടെ യാണ് പൂമ്പാറ്റ പിടിത്തത്തിനായി ഒരു തട്ടിക്കൂട്ട് പരിപാടി തിരഞ്ഞെടുപ്പിന് മുൻപ് തല്ലി കൂട്ടിയത്. നാടിനും നാട്ടാർക്കും കൃഷികൾക്കും ഭീഷണിയാകുന്ന വന്യ ജീവിയെ ജനവാസ കേന്ദ്രങ്ങളിൽ നിന്നകറ്റാൻ
കടുവാ - പുലി തിരച്ചിൽ നടത്തം സംഘടിപ്പിക്കേണ്ട പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടരും അതൊന്നും ചെയ്യാതെ പൂമ്പാറ്റ പിടിച്ചും തുമ്പിയെ പിടിച്ചും നടപ്പാണ്. റോമാ നഗരം കത്തിയമരുമ്പോൾ വീണ വായിച്ച നീറോയെ പോലെ കടുവകൾ മനുഷ്യ ജീവനെടുക്കുന്ന കാലത്ത് പൂമ്പാറ്റ പിടിത്തവുമായി നടക്കുന്ന ഒരു പ്രസിഡൻ്റും പാർട്ടിയും ഭരണവും ഇനി കേളകത്തിനാവശ്യമില്ല. കർഷകൻ്റെ ഭൂമിയിൽ നിന്ന് ബഫർ സോൺ ഒഴിവാക്കാൻ അഞ്ച് വർഷമായിട്ടും കഴിവില്ലാത്ത, ചീങ്കണ്ണിപ്പുഴയുടെ അവകാശം നിയമമനുസരിച്ച് നേടിയെടുക്കാൻ 5 വർഷമായിട്ടും കഴിയാത്ത കേളകത്തെ ഭരണക്കാർ പൂമ്പാറ്റയുടെ പുറകേ നടന്ന് ജനങ്ങളുടെ വിവേചനബുദ്ധിയെ പരിഹസിക്കുകയാണ്. ഇത്തരം വേഷം കെട്ടലുകളുമായി വരുന്ന പഞ്ചായത്ത് ഭരണക്കാരോട് ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ച് കേളകത്തെ ജനങ്ങളെ പരിഹസിക്കുന്ന ഇടത് ബുദ്ധിജീവികളുടെ കഴിവുകേടും തട്ടിപ്പും തുറന്നു കാണിക്കുന്നതിനും കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പിനും പഞ്ചായത്ത് ഭരണകക്ഷിക്കുമെതിരെ ഇന്ന് യുഡിഎഫ് ( 6.7.2025 )3 മണിക്ക് കടുവാ- പുലി തിരച്ചിൽ നടത്തം സംഘടിപ്പിക്കുന്നതെന്ന് മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അറിയിച്ചു.
UDF in Kelakam against the hoax programs of Left environmentalists. While LDF is marching to Palukachi with a study on plant and animal pests, UDF will march to Vendek and Chala announcing a search for tigers and leopards to save farmers and people





















